Wednesday 9 July 2014

ഒരു കറുത്ത അമ്പാസ്സിടര്‍ കാറും കുറെ ഹൈഡ്രജന്‍ ബലൂണുകളും

കറുത്ത അമ്പാസ്സിടര്‍ കാറും  ഹൈഡ്രജന്‍ ബലൂണുകളും തമ്മില്‍ എന്താണ് ബന്ധം??? നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ഇത് രണ്ടും കാണുമ്പോള്‍ എനിക്ക് ഇപ്പോഴും ചിരി പൊട്ടും!!! കാര്യം എന്താണെന്നല്ലേ!! ആ കഥ കേട്ടോളു!!!!

അമ്മാമ്മയുടെ മരണത്തിനു ശേഷം സഞ്ചയനം വരെ എല്ലാവരും തറവാട്ടില്‍ തന്നെ ഉണ്ടായിരുന്നു. പിറ്റേന്ന് രാവിലെ കാപ്പി തന്നിട്ട് എല്ലാ കുട്ടികളും പോയി കുളിച്ചു വരാന്‍ ഓര്‍ഡര്‍ കിട്ടി. അങ്ങനെ എല്ലാവരും കുളിക്കാന്‍ പോയി.
കുളിച്ചു വന്ന എന്റെ കയില്‍ ഒരു ലുങ്കി തന്നിട്ട് അമ്മ പറഞ്ഞു "പോടിമോന്റെ ഉടുപ്പൊന്നും എടുക്കാതെയാ അവര് വന്നത്..നീ ഇത് അവനു കൊടുക്ക്..അവന്‍ ടെറസ്സില്‍ ഉണ്ട്." അങ്ങനെ ഞാന്‍ അതും കൊണ്ട് ടെറസില്‍ ചെന്നു. അവിടെ ഒരാള്‍ ഭയങ്കര തുണി അലക്ക്!! തോര്‍ത്ത്‌ മുണ്ടൊക്കെ ഉടുത് വല്യ സ്റ്റൈലില്‍ !!!എന്നെ കണ്ടപ്പോ ചെറിയ ജാള്യതയോടെ ലുങ്കി വാങ്ങിച്ചു കൊണ്ട് പോയി. എനിക്കാണേല്‍  വല്യ ലുങ്കിയും ഉടുത് നിക്കുന്ന കൊച്ചു പയ്യനെ കണ്ടിട്ട് ചിരി സഹിക്കാനും വയ്യ. ഞാന്‍ പറഞ്ഞു " വാണി ചേച്ചി കുളിച്ചു വന്നു കാണും..വാ.. നമുക്ക് കളിയ്ക്കാന്‍ പോവാം." പൊടിയുടെ മുഖം മാറി. ഷര്‍ട്ടും പാന്റും ഉണങ്ങാതെ താഴോട്ട് വരില്ല എന്ന് വാശി. അവസാനം എന്തായി!! ഞാനും കൂടെ ഇരുന്നു തിരിച്ചും മറിച്ചും ഇട്ടു ഉടുപ്പ് ഉണക്കി എടുത്തു. അതെല്ലാം സഹിക്കാം..ഉടുപ്പൊക്കെ ഇട്ടു വന്നു ഒരു ഭീഷണിയും.."ലുങ്കി ഉടുത്ത കാര്യം ആരോടേലും പറഞ്ഞാ നിന്നോട് മേലില്‍ മിണ്ടുല്ല!!! അപ്പോഴെ ഞാന്‍ വിചാരിച്ചു "ഇത് എപ്പോഴേലും ഞാന്‍ എല്ലാരോടും പറയും!!!"

അങ്ങനെ വല്ല വിധേനയും  താഴെ വന്നപ്പോ അമ്മ അടുത്ത പണിയുമായ്‌ വന്നു.  അടുത്തുള്ള കടയില്‍ സോപ്പ്  വാങ്ങാന്‍ പോകാന്‍!!!ഉടുപ്പു ഉണക്കിയതിന്റെ സ്നേഹം കൊണ്ടാവാം പൊടിയും എന്റെ കൂടെ വന്നു. അത് വേണ്ടിയിരുന്നില്ല എന്ന് എനിക്ക് പിന്നീട് തോന്നി!!! അങ്ങനെ രണ്ടും കൂടി യാത്രയായി. കണ്ട പറങ്കിമാവിനൊക്കെ കല്ലെറിഞ്ഞും മാങ്ങ പറക്കിയും ഏറ്റവും വളഞ്ഞ വഴിയില്‍ കൂടിയാണ് പോക്ക്.

ഞങ്ങളെ കണ്ടതും കടക്കാരന്‍ ചോദിച്ചു.."അല്ല മാളൂട്ടിയെ..മോള്‍ടെ സൈക്കിള്‍ എവിടെ??". അതെന്റെ ചങ്കില്‍ കൊണ്ടു. ഞാന്‍ മനസ്സില്‍ വിചാരിച്ചു.." ദുഷ്ടാ..അപ്പൊ താന്‍ ആണല്ലേ എന്റെ ഓവര്‍സ്പീഡിനെ പറ്റി അച്ഛനോടു  പറഞ്ഞു കൊടുത്തത്..തനിക് ഞാന്‍ വെച്ചിടുണ്ട്!!! അപ്പോഴാണ് ആ കറുത്ത അമ്പസ്സിടാര്‍ കാറിന്റെ എന്‍ട്രി!!!

പാലം കടന്നു സാമാന്യം നല്ല സ്പീഡില്‍ വന്ന ആ കാര്‍ കടയുടെ അടുത്ത് വന്നു സ്ലോ ചെയ്തു..കറുത്ത കാറിന്റെ കറുത്ത ഗ്ലാസ്‌ പതുക്കെ താഴ്ന്നു. ഒരു കൊമ്പന്‍ മീശക്കാരനെ കാണാറായി. അയാള്‍ കനത്ത ശബ്ദത്തില്‍ കടക്കാരനോട് ചോദിച്ചു" ഇവിടെ അടുത്ത് ഇന്നലെ ഒരു മരണം നടന്ന വീട് എവിടെയന്നറിയാമോ?? കടക്കാരന്‍ പറഞ്ഞു " ദേ..ഈ പിള്ളേര്‍ അവിടുത്തെയാ..അവര് കാണിച്ചു തരും." വീട് പറഞ്ഞു കൊടുക്കാന്‍ വേണ്ടി കാറിന്റെ അടുത്തേക്ക് നീങ്ങ്യത് മാത്രം എനിക്ക് ഓര്‍മയുണ്ട്..പിന്നെ നടന്നത് എന്താന്ന് മനസില്ലവുമ്പോ പൊടി എന്റെ കയും പിടിച്ചു ആ കാറിനേക്കാള്‍ സ്പീഡില്‍ ഓടികൊണ്ടിരിക്കുവാ!!!! ഏതൊക്കെയോ വഴിയിലൂടെ ഞങ്ങള്‍ ഓടി.. തളര്‍ന്നപ്പോ കയ്യിലെ പിടി വിടുവിച്ചു നിന്നിട്ട് ഞാന്‍ ചോദിച്ചു " അണ്ണന്‍ എന്തിനാ ഇങ്ങനെ ഓടുന്നെ???

"എടീ മണ്ടി...കറുത്ത കാറില്‍ വരുന്നത് പിള്ളേരെ പിടിത്തക്കാരാടീ!!!!"  അപ്പൊ എന്റെ അടുത്ത ചോദ്യം. "പിള്ളേരെ പിടിത്തക്കാര്‍ അതിനുവെളുത്ത  മാരുതി ഓംനി  വണ്ടിയില്‍ അല്ലെ വരുന്നെ???

പുച്ഛത്തോടെ എന്നെ ഒന്ന് നോക്കി നിന്റെ ജീവിതം രക്ഷിച്ച വീര നായകന്‍ ഞാനാണ്‌ എന്ന മട്ടില്‍ പൊടി മുന്നേ വീട്ടിലേക്ക് നടന്നു. മണ്ടത്തരം കാണിച്ചു എന്ന കുറ്റബോധത്തോടെ ഞാന്‍ പിറകെയും.

ഉമ്മറത്ത്‌ ആരുടെ ഒക്കെയോ ഒച്ച കേട്ടാണ് ഞങ്ങള്‍ ചെന്നത്. പതുക്കെ തല എത്തിച്ചു നോക്കി. ഒന്ന് കൂടി നോക്കാന്‍ ഉള്ള ധൈര്യം ഉണ്ടായില്ല. കാരണം ..പിള്ളേരെ പിടിക്കാന്‍ വന്ന ആ കറുത്ത കാര്‍ പോര്‍ച്ചില്‍ കിടക്കുന്നു..കൊമ്പന്‍ മീശക്കാരന്‍ ഉമ്മറത്തിരുന്നു മാമനോടും വല്യച്ചനോടും സംസാരിക്കുന്നു...!!!!

അന്ന് മുങ്ങിയ ഞങ്ങള്‍ പിന്നെ പൊങ്ങുന്നത് അടുത്ത ഓണത്തിനാണ്.!!!
ഹൈഡ്രജന്‍ ബലൂണിന്റെ കഥ നടക്കുന്നത് ഒരു ഓണക്കാലത്താണ്.

ഒരു ഓണക്കാലം!!! ആദ്യമായി കിട്ടിയ ഫാന്‍സി ചെരിപ്പും, ചോളിയും ഒക്കെ ഇട്ടു ഞാന്‍ പൊടിയുടെ കൂടെ വള്ളം കളി കാണാന്‍ പോയി. ഓണത്തിന് ഞങ്ങള്‍ക്ക് പൊടി ബലൂണ്‍ വാങ്ങി തരും. ആ ഓണത്തിനാണ് ആദ്യമായി ഹൈഡ്രജന്‍ ബലൂണ്‍ ഞങ്ങള്‍ കാണുന്നത്. വള്ളം കളി കാണുന്നതിനിടെ എപ്പോഴോ ഉയരത്തില്‍ പൊങ്ങി പറക്കുന്ന കുറെ ബലൂണുകള്‍ ഞാന്‍ കണ്ടു. അത് ലക്ഷ്യമാക്കി ഞങ്ങള്‍ നടന്നു. നടന്നു നടന്നു കുറെ ദൂരം എത്തി. അപ്പോഴേക്കും ഞങ്ങള്‍ക്ക് വഴി തെറ്റി പോയിരുന്നു. ഞങ്ങള്‍ തിരിച്ചു നടന്നു. അപ്പോഴാണ് മുന്നില്‍ ഒരു ചെളികുണ്ട്!!! പൊടി അതെങ്ങനെയോ ചാടി.. എന്നിട്ട് ചാടിക്കോ അണ്ണന്‍ പിടിച്ചോളാം എന്ന് ഡയലോഗും!!!ഞാന്‍ എല്ലാ ദൈവങ്ങളേം വിളിച്ച ഒറ്റ ചാട്ടം!! ദേ കിടക്കുന്നു ചെളികുണ്ടില്‍!!! മൂക്കില്‍ ചെളി  കേറി  ചാവാന്‍ ആണല്ലോ എന്റെ വിധി എന്നോര്‍ത്ത് ഞാന്‍ നിലവിളിച്ചു...ചെരുപ്പ് പോയി!!! ചോളി ചെളിയായി!!! ആരൊക്കെയോ ഓടി വന്നു എന്നെ പിടിച്ചു കേറ്റി..അങ്ങനെ ആ തവണയും എനിക്ക് പണി കിട്ടി!!!!

പിന്നെയും എത്രയോ തവണ ഞാന്‍ രക്തസാക്ഷിയായി!!മണ്ടത്തരങ്ങള്‍ കാണിച്ചും അതിനു കൂട്ട് നിന്നും ഞങ്ങള്‍ വളര്‍ന്നു. ആരോടും പറയരുത് എന്ന് പറഞ്ഞ ലുങ്കി കാര്യം ഇത് വരെ ഞാന്‍ രഹസ്യമാക്കി വെച്ചു. ഇനിപ്പോ എല്ലാരും അറിഞ്ഞോട്ടെ.. അല്ലെ ????!!!!






Thursday 26 June 2014

സ്നേഹ തണല്‍ മരം

കുട്ടികള്‍ക്ക് മരണവും കല്യാണവും എല്ലാം ഒരു പോലെ ആണെന്ന് എനിക്ക് പലപോഴും തോന്നിയിട്ടുണ്ട്. കൂട്ട് ചേര്‍ന്ന് കുത്തി മറിയാന്‍ ഉള്ള അവസരങ്ങള്‍. ഒരു പക്ഷെ ജീവിതത്തിന്റെ സങ്കീര്‍ണതകളില്‍ അവര്‍ക്ക് താല്പര്യം ഇല്ലായിരിക്കാം. ഇല്ലെങ്കില്‍ എപ്പോഴോ തങ്ങള്‍ക്കും വിധിക്കപെട്ട  ആ ദിവസം വരുന്നതിനു മുന്‍പേ ജീവിതം അതിന്റെ പാരമ്യതയില്‍ ആഘോഷിക്കണം എന്ന് മുതിര്‍ന്നവര്‍ക്ക് കാട്ടി തരുന്നതും ആവാം

എന്തൊക്കെ തന്നെ ആയാലും എന്റെ കുട്ടിക്കാലവും ഒട്ടും വ്യതസ്തം ആയിരുന്നില്ല. ഒരുമിച്ച് കാണാന്‍ പറ്റുന്ന അവസരങ്ങള്‍ എന്നതില്‍ അപ്പുറം എന്തോ ഒന്ന് മനസ്സില്‍ ആദ്യമായി തോന്നിയത് അമ്മാമ്മ മരിച്ചപ്പോഴാണ്. ഇനി ഒരിക്കലും അമ്മാമ്മയെ കാണാന്‍ പറ്റില്ല എന്ന തിരിച്ചറിവ്, ഓര്‍മ നഷ്ടപെട്ട് സുഖമില്ലാതെ യെങ്കിലും അമ്മാമ്മ ഞങ്ങളുടെ കൂടെ ഉണ്ട് എന്നത് ഒരു ധൈര്യം ആയിരുന്നു. വലുതായി കഴിഞ്ഞപ്പോ ഒരിക്കലും വയ്യാതെ കിടക്കുന്ന അമ്മാമ്മയെ പറ്റി ഓര്‍ക്കാതിരിക്കാന്‍ ഞാന്‍ മനപുര്‍വം ശ്രമിച്ചു. പകരം പറമ്പിലും തൊഴുത്തിലും എല്ലാം പണിക്കാരെ വഴക്ക് പറഞ്ഞും പെണ്ണുങ്ങളെ കൊണ്ട് പണി ചെയിച്ചും നടക്കുന്ന, സന്ധ്യക്ക് നാമം ചൊല്ലുന്ന, സ്കൂള്‍ വിട്ടു വന്ന മുതല്‍ക് എന്നെ കൊണ്ട് വിളക് ഒരുക്കാനും പൂ പറിക്കാനും ഓടിക്കുന്ന അമ്മാമ്മയെ പറ്റി ഓര്‍ക്കാന്‍ ശ്രമിച്ചു.

വലിയവീട്ടിലെ അമ്മ എന്നത് പ്രധാനമന്ത്രിയേക്കാള്‍ നാട്ടുക്കാര്‍ക്ക് ആദരവും ഒപ്പം പേടിയും ഉളവാക്കുന്ന ഒരു പേരായിരുന്നു. ചുറ്റും താമസിക്കുന്നവര്‍ക്ക് ഓല മേയാന്‍ ഞങ്ങളുടെ പറമ്പിലെ ഓലയും തീ എരിക്കാന്‍ മടലും ഒക്കെ കൊടുക്കും. പക്ഷെ രണ്ടു വഴക്ക് പറഞ്ഞെ കൊടുക്കു. എന്തിനാ എന്ന് കേള്‍ക്കുന്നവര്‍ക്ക് അറിയമാരിക്കും!! ഞങ്ങള്‍ കുട്ടികള്‍ക്കും കിട്ടും നല്ലത്.!! എനിക്ക് കിട്ടുന്നത് വിളക് ഒരുക്കാന്‍ വ്യ്കുന്നതിനു ആരുന്നെങ്കില്‍ കുട്ടായി അണ്ണന്‍ വാങ്ങിക്കുന്നത് പഴയ അമ്പസിടെര്‍ കാര്‍ ഓണ്‍ ആക്കി ഇരപ്പിച് ഉറങ്ങുന്ന അമ്മുവിനെ ഉണര്തുന്നതിനു ആരുന്നു. ശീമാട്ടി ചേച്ചിക് മാത്രം വഴക്ക് കിട്ടിയിട്ടില്ലന്നു തോന്നുന്നു. അപ്പചിമാരുടെ മക്കള്‍ വല്ലപോഴും വരുന്നത് കൊണ്ടാവാം..അവരും വഴക്ക് കേട്ടിട്ടില്ല..

എത്ര വഴക്ക് പറഞ്ഞാലും സന്ധ്യക് എനിക്ക് നാമം ചൊല്ലി തരും, എല്ലാ മാസവും പോസ്റ്മാന്‍ പെന്‍ഷന്‍ കൊണ്ട് വരുമ്പോ എനിക്കും കിട്ടും ഒരു പങ്ക്..തേങ്ങ ഇട്ട കാശു എല്ലാര്ക്കും പങ്കു വെക്കാന്‍ ഞാന്‍ ആരുന്നു അസിസ്റ്റന്റ്‌. അതിനും കിട്ടും ശമ്പളം. ഇതൊക്കെ പിന്നെ വല്യച്ചനും എനിക്ക് മാത്രം അനുവദിച്ച ആനുകുല്യങ്ങള്‍ ആരുന്നു.

ഒരുപാട് പ്രതിസന്ധികള്‍ ജീവിതത്തില്‍ വരുമ്പോ ഒക്കെ എനിക്ക് തോന്നും പണ്ട് അച്ഛന്റെ അടി വാങ്ങിയിട്ട് കരഞ്ഞു കൊണ്ട് ഓടി ചെല്ലുന്ന പോലെ ഓടി ചെല്ലാന്‍ അമ്മാമ്മ ഉണ്ടായിരുന്നെങ്കില്‍ എന്ന്..പക്ഷെ എനിക്കറിയാം മരിച്ചുപോയ എന്റെ പിത്രുക്കളുടെ സ്നേഹത്തില്‍ കുളിച് നില്‍ക്കുകയാണ് ഞാന്‍ എന്ന്...നിലാവില്‍ കുളിച്ച പുഴ പോലെ...



Wednesday 28 May 2014

എന്റെ അമ്മുക്കുട്ടി

ഞാന്‍ UKG.B ഇല്‍ പഠിക്കുന്ന കാലം. എന്റെ വീട്ടിലും പരിസരത്തും ഒന്നും വേറെ എന്റെ പ്രായത്തില്‍ ഉള്ള കുട്ടികള്‍ ഇല്ല. അതുകൊണ്ട് തന്നെ ആ പ്രദേശത്തെ ഒരു കുട്ടി റാണി തന്നെ ആരുന്നു ഞാന്‍. സണ്ണി അച്ചായന്റെ വീട്ടിലെ ആട്ടിന്കുട്ടിയും മറ്റു വീടുകളിലെ ചാമ്പക്ക-മാങ്ങ-ചക്ക ഇത്യാദി സാധനങ്ങളും വല്യച്ചന്റെ വീടിന്റെ അടുത്ത് കിട്ടുന്ന പൂകേക്കും വല്യമ്മ ടിന്നില്‍ സൂക്ഷിച്ചു വെച്ചിരിക്കുന്ന പാല്‍പൊടിയും എല്ലാം എന്റെ അവകാശം ആയിരുന്നു.കളിയ്ക്കാന്‍ കൂട്ടിനു ഇക്രു ഉണ്ടേലും അങ്ങനെയിരിക്കെ എനിക്കെന്തോ ഒരു ബോറടി..മൊത്തത്തില്‍ ഒരു രസമില്ലായ്മ..

ഒരു ദിവസം രാത്രി ബാലരമയിലെ മായാവി തപ്പിപെറുക്കി വായിക്കുമ്പോഴാണ് എന്റെ തലയില്‍ ബള്‍ബ്‌ മിന്നിയത്. രാധക്ക് കൂട്ടിനു രാജു ഉണ്ട്..ഡാകിനിക്ക് കുട്ടൂസന്‍ ഉണ്ട്..എനിക്ക് മാത്രം ആരുമില്ല..അപ്പൊ തന്നെ സംഗതി അമ്മയോട് പറഞ്ഞു."അമ്മെ.. എനിച്ചൊരു ചേട്ടനെ പെസവിച്ചു താ.." ഇതിലും വല്യ ഡയലോഗുകള്‍ കേട്ടിട്ടുള്ള അമ്മ കൂള്‍ ആയിട്ടു പറഞ്ഞു നാളെ ആവട്ടെ എന്ന്..!!ഞാന്‍ വിടാന്‍ ഭാവമില്ല.."ഇപ്പൊ പെസവിച്ചു തരണം " എന്നായി..എന്നാ അങ്ങോട മാറി ഇരിക്ക്..ഞാന്‍ പെസവിക്കട്ടെ എന്ന് അമ്മ..ഹും..ബുദ്ധിരക്ഷസിയായ എന്നോടാ കളി...ആശൂത്രി പോയാലെ പെസവിക്കാന്‍ പറ്റുള്ളൂ എന്ന് എനിക്കറിഞ്ഞുടെ..

അങ്ങനെ എന്റെ ശല്യം സഹിക്ക വയ്യാതെ അമ്മ ഒരു വാവയെ പെസവിച്ചു. അപ്പോഴേക്കും അനിയന്‍ അല്ലെങ്കില്‍ അനിയത്തി വാവ മാത്രേ കിട്ടുള്ളൂ എന്ന സത്യവുമായി ഞാന്‍ പൊരുത്തപെട്ടിരുന്നു. എന്റെ ഉപദേശപ്രകാരം അമ്മ ആശൂത്രി തന്നെ പോയി..പെസവിക്കാന്‍!!!

സ്കൂളിലെ കൂട്ടുകാരോടും ടീച്ചര്‍നോടും എല്ലാം ടാറ്റാ പറഞ്ഞ് അച്ഛന്റെ കൂടെ ഞാന്‍ വാവയെ കാണാന്‍ പോയി...അഭിമാനത്തോടെ..ചെന്നിട്ട് വാവയ്ടെ കൂടെ എന്ത് കളിക്കണം എന്നൊക്കെ ആലോചിച്ചാ യാത്ര. എനിക്ക് അനിയത്തി വാവ ആണെന്ന്അച്ഛന്‍ ബസ്സില്‍ ഇരുന്നപ്പോ പറഞ്ഞു. അപ്പൊ ടീച്ചറും കുട്ടിയും കളിക്കാം എന്ന് ഞാന്‍ മനസ്സില്‍ വിചാരിച്ചു..

ആശുപത്രി മുറിയുടെ കതകു തുറന്നു ഞാന്‍ അമ്മയുടെ കട്ടിലിന്റെ അടുക്കലേക്ക് പോയി.എവിടെ വാവ?? അവിടെ എങ്ങും കാണുന്നില്ലാലോ..ഞാന്‍ ഓര്‍ത്തത് എന്നെ കാത്ത് വാതിലില്‍ തന്നെ നിക്കും എന്നാണല്ലോ..ആകെ വിഷമിച് അങ്ങനെ നില്‍ക്കുമ്പോ ഒരു ഞരക്കം..അമ്മാടെ അടുത്ത് നിന്ന്...നോക്കുമ്പോ വാല്‍മാക്രി പോലെ ഒരു സാധനം കിടക്കുന്നു..അതും ചുണ്ട് വരെ സിഗരറ്റ് വലിച്ച പോലെ കറുകറുത്തു..അത് എനിക്ക് അത്ര ഇഷ്ടപെട്ടില്ല..ഞാന്‍ കേറി അമ്മയുടെ അടുത്ത കിടന്നു.

പറഞ്ഞ പോലെ അമ്മ വാവയെ തന്നു..എന്നിട്ടെന്തായി..വാവ ഇങ്ങനെ കട്ടിലില്‍ ചുമ്മാ കിടക്കുഅല്ലേ..എന്നിക്കെന്ത് പ്രയോജനം..വരുന്ന ആള്‍ക്കാരൊന്നും നമ്മളെ മൈന്‍ഡ് കൂടി ചെയ്യുന്നുമില്ല..അതെല്ലാം പോട്ടെ എന്ന് വെക്കാം..ഈ വാവ അമ്മയുടെ വയറ്റില്‍ കിടന്നു ഇങ്ങനെ കറുത്ത് പോയതെങ്ങനെ??? അതാ സഹിക്കാന്‍ പറ്റാതായി പോയത്..!!!

കറുകറുത്ത ആ വാവക്ക് ഞങ്ങള്‍ അമ്മു എന്ന് പേരിട്ടു..എന്റെ കൂടെ കളിയ്ക്കാന്‍ വന്നിലെലും..എന്നെ കാണുമ്പോ ചിരിക്കാനും കയ്യും കാലും ഇളക്കാനും ഒക്കെ തുടങ്ങി..ഒരു ചെറിയ താല്പര്യം എനിക്കും ആയി..അഞ്ചാറ് മാസം ഒക്കെ ആയപ്പോഴേക്കും അവളങ്ങു വെളുത്തു ഉരുണ്ട് ഒരു ബൊമ്മകുട്ടിയായി..ചിരിക്കുമ്പോ കണ്ണിന്റെ സ്ഥാനത് ഒരു വര മാത്രേ കാണുള്ളൂ..എടുക്കാന്‍ പറ്റില്ലെലും ഞാന്‍ എടുത്തു പൊക്കി നടക്കും..അങ്ങനെ ഞങ്ങളങ്ങു കമ്പന്യായി..

വളര്‍ന്നു വലുതായ് എന്റെ ചേച്ചിയെ  പോലെ ചിലപ്പോഴൊക്കെ എന്നെ ഉപദേശിക്കുമെങ്കിലും ഇപ്പോഴും അവള്‍ ചിരിക്കുന്ന കാണുമ്പോ കണ്ണിന്റെ സ്ഥാനത് വര മാത്രം ഉള്ള എന്റെ കുഞ്ഞുവാവ തന്നെ എന്ന് എനിക്ക് തോന്നും..അഞ്ചു വയസുള്ളപ്പോ എനിക്ക് കിട്ടിയ കുഞ്ഞുവാവ....

Monday 19 May 2014

ഒരു യാത്രയുടെ ഓര്‍മയ്ക്ക്

കാര്‍ഷിക കോളേജിലെ എല്ലാ ബാച്ചിനെയും പോലെ ഞങ്ങളും പോയി നോര്‍ത്ത് ഇന്ത്യ കാണാന്‍. എല്ലാ ബാച്ചിനെയും പോലെ എന്ന് പറഞ്ഞാ ശെരിയാവില്ല..എല്ലാ ബാച്ചിനെയും പോലെ ആയിരുന്നില്ല ഞങ്ങള്‍..ഒരു കാര്യത്തിലും... എല്ലാവരെയും പോലെ ആയിട്ട് എന്ത് കാര്യം??

 ആ യാത്ര..അത് നല്‍കിയ അനുഭവങ്ങള്‍, വേദനകള്‍, ചിരികളിതമാശകള്‍..എല്ലാം എല്ലാം ഒരിക്കലും മറക്കാന്‍ കഴിയില്ല. പ്രിയ കൂട്ടുകാരില്‍ ചിലരുടെ ഭാവമാറ്റം..അതുണ്ടാക്കിയ അകല്‍ച്ച..അതിലൊക്കെ അധികമായി നമ്മളെ നോക്കാന്‍ നമ്മള്‍ മാത്രേ ഉള്ളു എന്നാ ഭീകരമായ തിരിച്ചറിവ്..

ഇതൊക്കെ ആണെങ്കിലും ഇപ്പോഴും ഓര്‍ത്തു ചിരിക്കുന്ന ചില സംഭവങ്ങളും ഇതിനിടെ നടന്നു. പഞ്ചാബിലേക്ക് ഉള്ള ട്രെയിന്‍ യാത്രയ്കിടെ ആണെന്ന് തോന്നുന്നു.. കാര്‍ത്തി ടോയ്ലെടിലെക്ക് പോയി.  കുറെ നേരം കഴിഞ്ഞു..ഇതിനിടെ ട്രെയിന്‍ പല സ്റ്റേഷന്‍ കഴിഞ്ഞു..കാര്‍ത്തിയെ കാണുന്നില്ല.
ചോദിക്കാനും പറയാനും ആരും ഇല്ലാത്ത പിള്ളേര്‍ ആയത് കൊണ്ട് എന്ത് പറ്റി എന്ന് ആരും അന്വേഷിച്ചില്ല. എപ്പോഴോ ഞാന്‍ അവളെ അന്വേഷിച്ചു ചെന്നു..കതകില്‍ തട്ടിയപ്പോ ഒരു നിലവിളി...എടീ മാളു..ഞാന്‍ ഇതിന്റെ ഉള്ളിലാടി...പേടിച്ചു പോയ ഞാന്‍ എന്താ സംഭവം..നീ കതകു തുറക്ക് എന്ന് പറഞ്ഞു...കതകു തുറന്നപ്പോ കണ്ട കാഴ്ച!!!!! രണ്ടു കാലിലെയും ചെരുപ്പില്ലാതെ നില്‍ക്കുന്നു ഞങ്ങളുടെ കാര്‍ത്തി..!!!! കാര്യം അന്വേഷിച്ചപ്പോഴാ..ഒരു ചെരിപ്പ് താഴെ വീണു പോയി...അപ്പൊ ബാക്കി ഒരെണ്ണം?? അത് അവള്‍ അങ്ങ് കളഞ്ഞു!!!

അവളുടെ നില്പ് കണ്ട് സങ്കടം തോന്നിയെങ്കിലും ചിരി സഹിക്കാന്‍ എനിക്ക് കഴിഞ്ഞില്ല. ചിരിച് ചിരിച് എനിക്ക് ശ്വാസം മുട്ടിപ്പോയി..പിന്നെ ഞാന്‍ എന്റെ കയില്‍ ഉണ്ടാരുന്ന ഒരു സ്ലിപ്പെര്‍ എടുത്ത് കൊടുത്തു..അങ്ങനെ സ്ലിപ്പെര്‍ ഒക്കെ ഇട്ടു ഒരു ചെറിയ ചമ്മലോദ് കൂടി അവള്‍ മന്ദം മന്ദം നടന്നു വന്നു സീറ്റില്‍ ഇരുന്നതും ഒരു ശബ്ദം..പ്ലക്!!!!! പിന്നെ കേട്ടത് ബിനുവില്‍ന്റെ ഒച്ചയാണ്‌.." എടീ മഹാപാപീ..നിനക്ക് ഇരിക്കാന്‍ ഞാന്‍ കാശു കൊടുത്ത് വാങ്ങിച്ച ചിക്കന്‍ കറിയെ കിട്ടി ഉള്ളോ?? ശിഷ്ടം...ചിന്ത്യം...

പിന്നെയും ഉണ്ടായി ചില രസികന്‍ സംഭവങ്ങള്‍..ചില നോവുന്ന ഓര്‍മകളും..ഏട്ടാ എന്ന് പേരിനൊപ്പം ഞാന്‍ വിളിച്ചിരുന്ന എന്റെ പ്രിയ സുഹൃത്തിനോട് ഞങ്ങള്‍ പിണങ്ങിയതും..ബാഗ്‌ എടുത്ത് തരാന്‍ വന്ന അവന്റെ കയ്യ് തട്ടി മാറ്റി ഞാന്ന്‍ ഒറ്റക് എടുത്തോളാം എന്ന് പറഞ്ഞതും..അപ്പൊ അവന്റെ കണ്ണില്‍ കണ്ട വേദന ഒരുപാട് നാള്‍ മനസ്സിനെ വല്ലാതെ അലട്ടിയെങ്കിലും..പിന്നെ എപ്പോഴോ രണ്ടു തുള്ളി കണ്ണുനീരില്‍ ആ പിണക്കം ഞങ്ങള്‍ മറന്നു..ഇപ്പോഴും എന്ത് സങ്കടം വന്നാലും ഓടിചെല്ലാവുന്ന..പോട്ടെ മാളൂട്ടി ...സാരല്യാ..എന്ന് പറയുന്ന എന്റെ കൂട്ടുകാരന്‍..

അങ്ങനെ ഓര്‍മകളുടെ ഒരു ഉത്സവം തന്നെ ഞങ്ങള്‍ക്ക് സമ്മാനിച് നോര്‍ത്ത് ഇന്ത്യ ടൂര്‍ കടന്നു പോയി...എല്ലാ തവണയും പോലെ..അതിന്റെ പേരില്‍...കുറെ ചിരിച്ചു..കുറെ കരഞ്ഞു..കുറെ സൌഹൃദങ്ങള്‍ നഷ്ടപ്പെട്ട്..കുറെ തിരിച്ചു കിട്ടി..സ്നേഹവും വിദ്വേഷവും വെറുപ്പും ഇഷ്ടവും എല്ലാം കൂടിക്കലര്‍ന്ന ഒരു യാത്ര...ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരു യാത്ര..പറയാന്‍ ഉള്ളത് പറയാതെ ബാക്കി വെച്ച പലരും പിരിഞ്ഞു പോയെങ്കിലും..ഒന്ന് മാത്രം കുറിയ്ക്കട്ടെ..പ്രിയ 05..നിങ്ങള്‍ എല്ലാവരും എനിക്ക് പ്രിയപെട്ടവര്‍ ആയിരുന്നു..ഇപ്പോളും..എപ്പോഴും...







Tuesday 13 May 2014

ഗ്രീഷ്മ ഹോസ്റ്റല്‍ റൂം നമ്പര്‍: 7

Room no 7-  കാര്‍ഷിക കോളേജിലെ ഗ്രീഷ്മ ലേഡിസ് ഹോസ്റ്റെലിലെ ഞങ്ങളുടെ ആദ്യത്ത റൂം. മാളു, ഐഷ, കാര്ത്തി. പിന്നെ പതിവ് സന്ദര്‍ശകരായി ഗാര്‍ഗി, ലിന്റ, ഷമി, നിഷാന്‍, ലിബ, ലെക്ഷ്മി..അടുത്ത റൂമില്‍ ശ്രുതി, ദിവ്യ..എപ്പോളും ബഹളമയം... കാര്‍തി ഉണ്ടേല്‍ പിന്നെ പറേണ്ട.esp എക്സാം ന്റെ തലേന്ന. അന്നാണ് അവള്‍ക് creativity ഉണരുന്ന ദിവസം

കാര്‍ത്തിക്ക് ഞങ്ങള്‍ പഠിക്കുന്നത് കാണുന്നത് തന്നെ  കലിയാണ്.  അവള്‍ കളിച്ചു നടക്കും. എന്നിട്ട് പിറ്റേന്ന് നേരം വെളുക്കുമ്പോ ഒരു ഓട്ടമുണ്ട്. സകല ബുക്കും കയില്‍ എടുത്ത്..ഞാന്‍ പലപ്പോഴും അത്ഭുതത്തോടെ നോക്കിയിട്ടുണ്ട് ഇവള്‍ എങ്ങനെ പാസ്സാവും എന്ന്. പക്ഷെ റിസള്‍ട്ട്‌ വരുമ്പോ നല്ല മാര്‍ക്കും കാണും.

പിന്നെ പിന്നെ ഞാനായി അവളുടെ ടീച്ചര്‍. പകുതി ഞാന്‍ പഠിപ്പിക്കും. പകുതി ഗാര്‍ഗി..അങ്ങനെ അങ്ങനെ എല്ലാര്ടെ അടുത്തും ഓടി നടന്നു അവള്‍ പഠിക്കും. ഒരു തവണ കേട്ടത് കൊണ്ട് എക്സാം തകര്‍ത്തു എഴുതുകേം ചെയ്യും. എക്സാം ഹാളില്‍ ഇരുന്നു ഉറങ്ങി എക്സാം പേപ്പറില്‍ ഇ സി ജി വരച്ച ചരിത്രവും അവള്‍ക് മാത്രം അവകാശപെട്ടതാണ്.

അടുത്ത താരം ഐഷയാണ്.  സര്‍വകലാവല്ലഭ!!! കയ്യില്‍ ഇല്ലാത്ത വേലത്തരം ഒന്നുമില്ല..ഇവര്‍ രണ്ടിന്റെയും കൂടെ ഉള്ള 4 വര്‍ഷം. ഹോ..എന്നെ സമ്മതിക്കണം. ചിരിച്ചു മറിഞ്ഞ ദിവസങ്ങള്‍. ഡേ സ്കോലെര്സ് എന്ന് ആരോ പേരിട്ട ബാക്കി ടീമുകള്‍ കൂടി ഹോസ്റ്റലില്‍ നില്‍ക്കുന്ന ചില മനോഹര ദിനങ്ങളുണ്ട്. അന്ന് എന്തും സംഭവിക്കാം.!! ചിലപ്പോ അക്രമം സഹിക്കാതെ ആവുമ്പോ എല്ലാരും കൂടി കാര്‍തിയെ പൊതിഞ്ഞ കെട്ടി വരാന്തയില്‍ കൊണ്ട് വെക്കും.

ഇതിന്റെ ഇടക്ക് ഒരു അന്നാരകണ്ണന്‍ ഞങ്ങളുടെ മുറിയില്‍ വിസിറ്റിനു വന്നു.
ഞങ്ങള്‍ അവനു നന്ദു എന്ന് പേരിട്ടു. പിന്നെ പെണ്‍കുട്ടികളുടെ മുറിയില്‍ ഒരു ആണ്പ്രജയെ താമസിപ്പിക്കുന്നതില്‍ ഉള്ള ഔചിത്യ കുറവ് കാരണം അവനെ നാട് കടത്തി..ഒരു കൂട്ടും കണ്ട പിടിച്ചു കൊടുത്തു..

ക്ലാസിലെ തല്ലും വഴക്കും ഒക്കെ കഴിഞ്ഞ് റൂമില്‍ വന്നു ഒരൂ ചര്‍ച്ച ഒക്കെ കാണും. മിക്കവാറും അത് ക്ലാസ്സില്‍ നടന്നതിന്റെ കോമഡി വെര്‍ഷന്‍ ആരിക്കും..എന്നിട്ട് എല്ലാരും കൂടി അന്തം വിട്ടു ചിന്തിക്കും. നമ്മള്‍ എന്തിനു വഴക്ക് കൂടി.!!!!ഇപ്പൊ ആലോചിക്കുമ്പോഴും എനിക്ക് പിടികിട്ടാത്ത ഒരു കാര്യമാണ്അത്.

പ്രാക്ടികല്‍സ്, ഹെര്‍ബരിയം ഉണ്ടാക്കല്‍, പക്കി പിടുത്തം, ഫീല്‍ഡ്  വര്‍ക്ക്‌..അന്ന് കഷ്ടപ്പെട്ട് ചെയ്തത് പലതും ഇന്ന് നല്ല ഓര്‍മ്മകള്‍ ആണ്.
വര്‍ഷങ്ങള്‍ കഴിയുന്തോറും തിളക്കം കൂടുന്ന ഓര്‍മ്മകള്‍!!!


Monday 24 March 2014

ഇലഞ്ഞിപൂക്കള്‍

ഉണങ്ങിയ ഇലഞ്ഞിപൂക്കള്‍ക്ക് ഒരു പ്രത്യേക ഗന്ധമാണ്. ഇന്നലെ താന്‍ ഒരു സുന്ദരിയായിരുന്നു എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്ന ഒരു ഗന്ധം. വീട്ടിലെ ഇലഞ്ഞി മരങ്ങളില്‍ ഒന്ന് പണ്ടെപ്പോഴോ ഉണങ്ങി. ബാക്കിയുള്ളത്ആലിനോട് ചേര്‍ന്ന് നില്പുണ്ട്. ആല്മാവ് പോലെ ആലിനേയും ഇലഞ്ഞിയെയും തമ്മില്‍ കല്യാണം കഴിപ്പിചാലോ എന്ന് ഞാന്‍ ആലോചിചിടുണ്ട്.

ഇലഞ്ഞിപൂക്കള്‍ എനിക്ക് വല്യ ഇഷ്ടമാണ്. ഓലനാരില്‍ കോര്‍ത്ത് കയ്യില്‍ കെട്ടി നടക്കുമാരുന്നു. കത്തിക്കാന്‍ തൂത് കൂടി ഇട്ടിരിക്കുന്ന ഉണക്ക പൂക്കളുടെ ഇടയില്‍ നല്ലത് കാണും ചിലപ്പോ. അത് ഇളക്കി മറിക്കുമ്പോ ഒരു മണമുണ്ട്..ഹോ...

ഇലഞ്ഞികുരു കൊണ്ട് ഒറ്റയും ഇരട്ടയും കളിക്കും. വല്യച്ഛന്റെ കൂടെ. ഇടക്കൊക്കെ വല്യച്ചന്‍ കള്ളക്കളി കളിക്കും. അമ്മുവിന്‍റെ
മുറിയില്‍ ഇപ്പോഴുമുണ്ട് ഒരു പാത്രം നിറയെ ഇലഞ്ഞിക്കുരു.

വയ്കുന്നേരം വിളക്ക് കത്തിക്കാന്‍ ചെല്ലുമ്പോ കാണാം തൂത്തു വൃത്തിയാക്കിയ ആല്‍ത്തറയില്‍ വീണു കിടക്കുന്ന മൂന്നോ നാലോ ഇലഞ്ഞിപൂക്കള്‍. ഈ കാല്‍പനിക സൗന്ദര്യം എന്നൊക്കെ പറയുന്നത് ഞാന്‍ നേരിട്ട് കണ്ടിരുന്നത് വീണു കിടക്കുന്ന ഇലഞ്ഞിപൂക്കളില്‍ ആയിരുന്നു.

സന്ധ്യ നേരം, ആല്‍ തറയിലെ ഇലഞ്ഞിപൂക്കള്‍, കത്തിച്ച വിളക്ക്, ചന്ദനത്തിരിയുടെ സുഗന്ധം, അടുത്തുള്ള അമ്പലത്തിലെ സംഗീതം, ചെറുതായ് വീശുന്ന കാറ്റ്, അതില്‍ താഴേക്ക് വീഴുന്ന ആലിലകള്‍. വീഴുന്ന ഇലകളില്‍ ഒന്ന് ഞാനായി തീരുന്ന നിമിഷം!!

മനസ്സിനെ ആലിലകള്‍ക്ക് ഒപ്പം പറക്കാന്‍ വിട്ട് മേഘങ്ങളെ നോക്കി അങ്ങനെ നില്‍ക്കണം. അരൂപികള്‍ ആയ,  എന്നോട് എന്തോ പറയാന്‍ കൊതിക്കുന്നവരോടൊപ്പം....

Wednesday 12 March 2014

മതിലുകള്‍ ഇല്ലാത്ത ലോകം

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാടിനു ചുറ്റും മതിലുകളില്ലായിരുന്നു. പകരം മുള്ളുവേലികളും കയ്യാലകളും ആയിരുന്നു. അത് തന്നെ പലയിടത്തും ഉണ്ടാവില്ല. അയല്‍വീടുകളിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ തക്കവണ്ണം അടുത്തായിരുന്നില്ല ഒരു വീടും. എങ്കിലും എന്ത് സംഭവിച്ചാലും നിമിഷങ്ങള്‍ക്കകം എല്ലാവരും അറിഞ്ഞിരുന്നു.അടുത്ത പറമ്പിലെ പുളി പെറുക്കാനും ചാമ്പക്ക എറിഞ്ഞു വീഴ്ത്താനും ഞങ്ങള്‍ക്ക് മതില് ചാടെണ്ടിയിരുന്നില്ലാത്ത സുവര്‍ണകാലം.!! ഞങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത്‌ താമസിച്ചിരുന്നത് രണ്ടു സാറന്മാര്‍ ആയിരുന്നു. അമ്മമ്മയുടെ ഭാഷയില്‍ ഒരു ആണ്‍ സാറും ഒരു പെണ്‍ സാറും. അധികമൊന്നും അവരെ പുറത്തേക്ക് കണ്ടിരുന്നില്ല.മരങ്ങളാല്‍ ചുറ്റപെട്ട ഒരു വീട്. എപ്പോഴും നിശ്ശബ്ദത. തൊഴുത്തില്‍ നിന്നും ഇടക്ക് കുടമണി ശബ്ദം കേള്‍ക്കാം. ഓച്ചിറ കാള ആണത്രേ!!ആ പ്രദേശത്ത് ഓച്ചിറകാള വന്നാല്‍ അവരുടെ തൊഴുത്തില്‍ ആണ് കെട്ടുന്നത്.അന്വേഷണ കുതുകിയായ ഒരു കൊച്ചുപെണ്‍കുട്ടിക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം!!! അങ്ങനെ ഞാന്‍ ആ പറമ്പ് നോട്ടമിട്ടു. വേറെ ഒരു കാരണം കൂടിയുണ്ട്. ഒരു പ്രധാന കാരണം... ചുവന്നു തുടുത്ത ചാമ്പക്ക ഉണ്ടാവുന്ന ഒരു ചാമ്പമരം!!! രാത്രിയില്‍ തൊഴുത്തില്‍ നിന്നും കുടമണി ശബ്ദം കേള്‍ക്കുമ്പോ എന്തെന്നറിയാത്ത ഒരു പേടിയാണ്. അമ്മമ്മയോട് ചേര്‍ന്ന് കണ്ണടച്ച് കിടക്കും. അവധി ദിവസങ്ങളില്‍ മുള്ളുവേലിയുടെ അടുത്തൊക്കെ കറങ്ങി നടക്കും. അണലിയും കരിമൂര്ഖനും ഒക്കെയുള്ള സ്ഥലമാണ്‌. അമ്മയോ അമ്മാമ്മയോ കണ്ടാല്‍ ചീത്ത പറയും. കൂടെ പൊടി ഉണ്ടെങ്കില്‍ വേലി ചാടി ചാമ്പക്ക പറിച് തരും. ഒറ്റക്ക് അതിനുള്ള ധൈര്യം എനിക്കില്ല. ഇങ്ങനെയുള്ള സകല കുരുത്തകേടിനും കൂട്ട് പൊടിയായിരുന്നു. വാണി ചേച്ചി ചിലപ്പോ നല്ല കുട്ടിയായി നമ്മളെ ഉപദേശിക്കും. പൊടി ഞാന്‍ എന്ത് പറഞ്ഞാലും സാധിച്ചു തരും. ഏത് മാങ്ങയും എറിഞിടും. ഏത് മുള്ളുവേലിയും ചാടും.ഇതൊക്കെ ആണെങ്കിലും എന്തെകിലും പ്രശ്നം വന്നാല്‍ ആദ്യം ഓടി രെക്ഷപെടും. അടിയൊക്കെ ഞാന്‍ തന്നെ വാങ്ങിച്ചോണം. അതാണ് പുള്ളിയുടെ ഒരു സ്റ്റൈല്‍!!! വടക്ക് വശത്ത് താമസിച്ചിരുന്നത് സണ്ണി അച്ചായനും അമ്മാമ്മയും ആയിരുന്നു. കറിവേപ്പില പറിക്കാനും ക്രിസ്ത്മസ്സിന്റെ അന്ന് രാവിലെ അപ്പവും ചിക്കന്‍ സ്ടൂവും തിന്നാനും അല്ലാതെ അങ്ങോട്ട്‌ പോവുന്നത് ആട്ടിന്‍കുട്ടിയെ കളിപ്പിക്കാന്‍ ആയിരുന്നു. അത് വഴി സ്ഥിരം സഞ്ചരിച്ചിരുന്നത് എന്റെ അനിയത്തി അമ്മുവായിരുന്നു. എന്നും രാവിലെ പോകും കൊഴുക്കട്ട തിന്നാന്‍. അവള്‍ക്കിരിക്കാന്‍ അവിടെ ഒരു കൊരണ്ടിയും ഉണ്ടായിരുന്നു. മുള്ള് വേലികളുടെ സ്ഥാനം മതിലുകള്‍ കൈയടക്കി. ആണ്‍ സാറിനും പെണ്‍ സാറിനും പകരം എക്സൈസ്സുകാരായി. കുടമണി കിലുക്കത്തിന് പകരം വറ്റിയ ചാരായത്തിന്റെ ഗന്ധവും.ചാമ്പമരം ഇപ്പോഴും അവിടെ ഉണ്ട്. ചാമ്പക്ക നിലത്ത് വീണു ഉറുമ്പരിക്കുന്നു. ക്രിസ്ത്മസ്സിന്റെ അന്ന് കേക്ക് കൊണ്ട് വരാനും പ്രാതലിനു ക്ഷണിക്കാനും സണ്ണി അച്ചായന്‍ ഇന്നില്ല. പ്രായമായവര്‍ നമ്മെ വിട്ടു പോകുമ്പോ സ്നേഹത്തിന്റെ ഒരു പുഴ വറ്റിപോകുന്ന പോലെ...അവര്‍ പകര്‍ന്നു തന്ന സ്നേഹത്തിന്റെ ഒരംശം ആയിരിക്കും കണ്ണുനീരായി എന്നില്‍ നിന്നും അടര്‍ന്നു വീഴുന്നത്.കാലം അടുത്ത തലമുരയ്ക്കായി ബാക്കി വെക്കുന്നതും ഇതൊക്കെ തന്നെ അല്ലെ?? പ്രിയപെട്ടവരുടെ ഓര്‍മ്മകള്‍, അവര്‍ പകര്‍ന്നു തന്ന സ്നേഹം..ഇത് മാത്രമാണ് മനുഷ്യന്‍ ബാക്കി വെച്ചിട്ട് പോകുന്നതെന്ന് മനസിലാക്കിയിരുന്നെങ്കില്‍ ലോകം എത്ര സുന്ദരമായിരുന്നേനെ!!!!