Monday 24 March 2014

ഇലഞ്ഞിപൂക്കള്‍

ഉണങ്ങിയ ഇലഞ്ഞിപൂക്കള്‍ക്ക് ഒരു പ്രത്യേക ഗന്ധമാണ്. ഇന്നലെ താന്‍ ഒരു സുന്ദരിയായിരുന്നു എന്ന് നമ്മളെ ഓര്‍മിപ്പിക്കുന്ന ഒരു ഗന്ധം. വീട്ടിലെ ഇലഞ്ഞി മരങ്ങളില്‍ ഒന്ന് പണ്ടെപ്പോഴോ ഉണങ്ങി. ബാക്കിയുള്ളത്ആലിനോട് ചേര്‍ന്ന് നില്പുണ്ട്. ആല്മാവ് പോലെ ആലിനേയും ഇലഞ്ഞിയെയും തമ്മില്‍ കല്യാണം കഴിപ്പിചാലോ എന്ന് ഞാന്‍ ആലോചിചിടുണ്ട്.

ഇലഞ്ഞിപൂക്കള്‍ എനിക്ക് വല്യ ഇഷ്ടമാണ്. ഓലനാരില്‍ കോര്‍ത്ത് കയ്യില്‍ കെട്ടി നടക്കുമാരുന്നു. കത്തിക്കാന്‍ തൂത് കൂടി ഇട്ടിരിക്കുന്ന ഉണക്ക പൂക്കളുടെ ഇടയില്‍ നല്ലത് കാണും ചിലപ്പോ. അത് ഇളക്കി മറിക്കുമ്പോ ഒരു മണമുണ്ട്..ഹോ...

ഇലഞ്ഞികുരു കൊണ്ട് ഒറ്റയും ഇരട്ടയും കളിക്കും. വല്യച്ഛന്റെ കൂടെ. ഇടക്കൊക്കെ വല്യച്ചന്‍ കള്ളക്കളി കളിക്കും. അമ്മുവിന്‍റെ
മുറിയില്‍ ഇപ്പോഴുമുണ്ട് ഒരു പാത്രം നിറയെ ഇലഞ്ഞിക്കുരു.

വയ്കുന്നേരം വിളക്ക് കത്തിക്കാന്‍ ചെല്ലുമ്പോ കാണാം തൂത്തു വൃത്തിയാക്കിയ ആല്‍ത്തറയില്‍ വീണു കിടക്കുന്ന മൂന്നോ നാലോ ഇലഞ്ഞിപൂക്കള്‍. ഈ കാല്‍പനിക സൗന്ദര്യം എന്നൊക്കെ പറയുന്നത് ഞാന്‍ നേരിട്ട് കണ്ടിരുന്നത് വീണു കിടക്കുന്ന ഇലഞ്ഞിപൂക്കളില്‍ ആയിരുന്നു.

സന്ധ്യ നേരം, ആല്‍ തറയിലെ ഇലഞ്ഞിപൂക്കള്‍, കത്തിച്ച വിളക്ക്, ചന്ദനത്തിരിയുടെ സുഗന്ധം, അടുത്തുള്ള അമ്പലത്തിലെ സംഗീതം, ചെറുതായ് വീശുന്ന കാറ്റ്, അതില്‍ താഴേക്ക് വീഴുന്ന ആലിലകള്‍. വീഴുന്ന ഇലകളില്‍ ഒന്ന് ഞാനായി തീരുന്ന നിമിഷം!!

മനസ്സിനെ ആലിലകള്‍ക്ക് ഒപ്പം പറക്കാന്‍ വിട്ട് മേഘങ്ങളെ നോക്കി അങ്ങനെ നില്‍ക്കണം. അരൂപികള്‍ ആയ,  എന്നോട് എന്തോ പറയാന്‍ കൊതിക്കുന്നവരോടൊപ്പം....

Wednesday 12 March 2014

മതിലുകള്‍ ഇല്ലാത്ത ലോകം

എന്റെ കുട്ടിക്കാലത്ത് ഞങ്ങളുടെ തറവാടിനു ചുറ്റും മതിലുകളില്ലായിരുന്നു. പകരം മുള്ളുവേലികളും കയ്യാലകളും ആയിരുന്നു. അത് തന്നെ പലയിടത്തും ഉണ്ടാവില്ല. അയല്‍വീടുകളിലെ കൊച്ചുവര്‍ത്തമാനങ്ങള്‍ കേള്‍ക്കാന്‍ തക്കവണ്ണം അടുത്തായിരുന്നില്ല ഒരു വീടും. എങ്കിലും എന്ത് സംഭവിച്ചാലും നിമിഷങ്ങള്‍ക്കകം എല്ലാവരും അറിഞ്ഞിരുന്നു.അടുത്ത പറമ്പിലെ പുളി പെറുക്കാനും ചാമ്പക്ക എറിഞ്ഞു വീഴ്ത്താനും ഞങ്ങള്‍ക്ക് മതില് ചാടെണ്ടിയിരുന്നില്ലാത്ത സുവര്‍ണകാലം.!! ഞങ്ങളുടെ വീടിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത്‌ താമസിച്ചിരുന്നത് രണ്ടു സാറന്മാര്‍ ആയിരുന്നു. അമ്മമ്മയുടെ ഭാഷയില്‍ ഒരു ആണ്‍ സാറും ഒരു പെണ്‍ സാറും. അധികമൊന്നും അവരെ പുറത്തേക്ക് കണ്ടിരുന്നില്ല.മരങ്ങളാല്‍ ചുറ്റപെട്ട ഒരു വീട്. എപ്പോഴും നിശ്ശബ്ദത. തൊഴുത്തില്‍ നിന്നും ഇടക്ക് കുടമണി ശബ്ദം കേള്‍ക്കാം. ഓച്ചിറ കാള ആണത്രേ!!ആ പ്രദേശത്ത് ഓച്ചിറകാള വന്നാല്‍ അവരുടെ തൊഴുത്തില്‍ ആണ് കെട്ടുന്നത്.അന്വേഷണ കുതുകിയായ ഒരു കൊച്ചുപെണ്‍കുട്ടിക്ക് ഇതില്‍ കൂടുതല്‍ എന്ത് വേണം!!! അങ്ങനെ ഞാന്‍ ആ പറമ്പ് നോട്ടമിട്ടു. വേറെ ഒരു കാരണം കൂടിയുണ്ട്. ഒരു പ്രധാന കാരണം... ചുവന്നു തുടുത്ത ചാമ്പക്ക ഉണ്ടാവുന്ന ഒരു ചാമ്പമരം!!! രാത്രിയില്‍ തൊഴുത്തില്‍ നിന്നും കുടമണി ശബ്ദം കേള്‍ക്കുമ്പോ എന്തെന്നറിയാത്ത ഒരു പേടിയാണ്. അമ്മമ്മയോട് ചേര്‍ന്ന് കണ്ണടച്ച് കിടക്കും. അവധി ദിവസങ്ങളില്‍ മുള്ളുവേലിയുടെ അടുത്തൊക്കെ കറങ്ങി നടക്കും. അണലിയും കരിമൂര്ഖനും ഒക്കെയുള്ള സ്ഥലമാണ്‌. അമ്മയോ അമ്മാമ്മയോ കണ്ടാല്‍ ചീത്ത പറയും. കൂടെ പൊടി ഉണ്ടെങ്കില്‍ വേലി ചാടി ചാമ്പക്ക പറിച് തരും. ഒറ്റക്ക് അതിനുള്ള ധൈര്യം എനിക്കില്ല. ഇങ്ങനെയുള്ള സകല കുരുത്തകേടിനും കൂട്ട് പൊടിയായിരുന്നു. വാണി ചേച്ചി ചിലപ്പോ നല്ല കുട്ടിയായി നമ്മളെ ഉപദേശിക്കും. പൊടി ഞാന്‍ എന്ത് പറഞ്ഞാലും സാധിച്ചു തരും. ഏത് മാങ്ങയും എറിഞിടും. ഏത് മുള്ളുവേലിയും ചാടും.ഇതൊക്കെ ആണെങ്കിലും എന്തെകിലും പ്രശ്നം വന്നാല്‍ ആദ്യം ഓടി രെക്ഷപെടും. അടിയൊക്കെ ഞാന്‍ തന്നെ വാങ്ങിച്ചോണം. അതാണ് പുള്ളിയുടെ ഒരു സ്റ്റൈല്‍!!! വടക്ക് വശത്ത് താമസിച്ചിരുന്നത് സണ്ണി അച്ചായനും അമ്മാമ്മയും ആയിരുന്നു. കറിവേപ്പില പറിക്കാനും ക്രിസ്ത്മസ്സിന്റെ അന്ന് രാവിലെ അപ്പവും ചിക്കന്‍ സ്ടൂവും തിന്നാനും അല്ലാതെ അങ്ങോട്ട്‌ പോവുന്നത് ആട്ടിന്‍കുട്ടിയെ കളിപ്പിക്കാന്‍ ആയിരുന്നു. അത് വഴി സ്ഥിരം സഞ്ചരിച്ചിരുന്നത് എന്റെ അനിയത്തി അമ്മുവായിരുന്നു. എന്നും രാവിലെ പോകും കൊഴുക്കട്ട തിന്നാന്‍. അവള്‍ക്കിരിക്കാന്‍ അവിടെ ഒരു കൊരണ്ടിയും ഉണ്ടായിരുന്നു. മുള്ള് വേലികളുടെ സ്ഥാനം മതിലുകള്‍ കൈയടക്കി. ആണ്‍ സാറിനും പെണ്‍ സാറിനും പകരം എക്സൈസ്സുകാരായി. കുടമണി കിലുക്കത്തിന് പകരം വറ്റിയ ചാരായത്തിന്റെ ഗന്ധവും.ചാമ്പമരം ഇപ്പോഴും അവിടെ ഉണ്ട്. ചാമ്പക്ക നിലത്ത് വീണു ഉറുമ്പരിക്കുന്നു. ക്രിസ്ത്മസ്സിന്റെ അന്ന് കേക്ക് കൊണ്ട് വരാനും പ്രാതലിനു ക്ഷണിക്കാനും സണ്ണി അച്ചായന്‍ ഇന്നില്ല. പ്രായമായവര്‍ നമ്മെ വിട്ടു പോകുമ്പോ സ്നേഹത്തിന്റെ ഒരു പുഴ വറ്റിപോകുന്ന പോലെ...അവര്‍ പകര്‍ന്നു തന്ന സ്നേഹത്തിന്റെ ഒരംശം ആയിരിക്കും കണ്ണുനീരായി എന്നില്‍ നിന്നും അടര്‍ന്നു വീഴുന്നത്.കാലം അടുത്ത തലമുരയ്ക്കായി ബാക്കി വെക്കുന്നതും ഇതൊക്കെ തന്നെ അല്ലെ?? പ്രിയപെട്ടവരുടെ ഓര്‍മ്മകള്‍, അവര്‍ പകര്‍ന്നു തന്ന സ്നേഹം..ഇത് മാത്രമാണ് മനുഷ്യന്‍ ബാക്കി വെച്ചിട്ട് പോകുന്നതെന്ന് മനസിലാക്കിയിരുന്നെങ്കില്‍ ലോകം എത്ര സുന്ദരമായിരുന്നേനെ!!!!

Tuesday 11 March 2014

ഇക്രു കഥകള്‍: ഭാഗം 2- സ്നേഹത്തിന്റെ ഭാഷ

ഇക്രൂ... എന്ന എന്റെ വിളി കേട്ടതും ഇക്രു രണ്ടാമന്‍, നമ്മുടെ രാജപാളയം ഓടി വന്നു എന്നെ നക്കാനും വാല്‍ ആട്ടാനും തുടങ്ങി.പണ്ടേ പരിചയമുള്ള പോലെ. സ്വന്തം ആള്‍ക്കാരെ കണ്ടാല്‍ പട്ടിക്ക് അറിയാം എന്ന് പറഞ്ഞു കുട്ടായി അണ്ണന്‍ എന്നെ കുറെ കളിയാക്കി. എങ്കിലും ആരോടും പരിചയമില്ലാത്ത അവന്‍ അങ്ങനെ ചെയ്തത് എല്ലാര്ക്കും അത്ഭുതമായി. വീണ്ടും വീണ്ടും ഞങ്ങള്‍ക്ക് അത്ഭുതങ്ങള്‍ നല്‍കികൊണ്ട് അവന്‍ ആ വീടിന്റെ സ്വന്തമായി മാറി. അമ്മ ഇടക്ക് പറയും "അവന്‍ പട്ടിയല്ല, പകുതി മനുഷ്യനാ..!!!" മലയാളം മനസിലാവുന്ന, എന്ത് പറഞ്ഞാലും മുഖത്തെ ഭാവം കൊണ്ട് അതിനു മറുപടി നല്‍കുന്ന ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളെ സംരക്ഷിക്കുന്ന ഒരു പാതി മനുഷ്യന്‍. എനിക്ക് പരിചയമുള്ള പല മനുഷ്യരേക്കാളും വിവരവും വിവേചന ബുദ്ധിയും അവനുണ്ടായിരുന്നു. ഞങ്ങള്‍ എവിടെ പോയാലും അവനും കൂടെ വരും.രാവിലെ ബസ്‌ സ്റ്റോപ്പില്‍ കൊണ്ടാക്കും. വിളിക്കാന്‍ വരും. ചില ദിവസം ഞങ്ങള്‍ പോയോ എന്ന് നോക്കാന്‍ അച്ഛന്‍ വരും. അപ്പോഴേക്കും ഇക്രു ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തി കാണും. "ഇക്രുവേ..പിള്ളേരു പോയോടാ??" എന്ന അച്ഛന്റെ ചോദ്യം കേള്‍ക്കുമ്പോ അവന്റെ ഒരു ഭാവമുണ്ട്."ഹോ..ഇപ്പോഴാ ചോദിക്കുന്നെ..." എന്ന മട്ടില്‍. ഇവന്റെ ഈ സെക്യൂരിറ്റി പണി കാരണം നാട്ടിലെ ചെക്കന്മാര്‍ അവനൊരു പേരിട്ടു " ഹിറ്റ്ലര്‍!!!" എന്റെ കൌമാരക്കരുടെതായ ഒറ്റപെടലും പ്രശ്നങ്ങളും എല്ലാം കേട്ടിരുന്നത് അവനായിരുന്നു. അരമതിലില്‍ ഇരുന്നു ഞാന്‍ എന്റെ പ്രശ്നങ്ങള്‍ പറയും.അവന്‍ ആദ്യം ദൂരെ ഇരുന്നു കേള്‍ക്കും. കുറച്ച കഴിയുമ്പോ അടുത്ത് വന്ന്നു കിടക്കും.എന്റെ സങ്കടം മൂര്ധന്യവസ്ഥയില്‍ എത്തുമ്പോഴേക്കും അവന്‍ എന്റെ മടിയില്‍ കരച്ചിലിന്റെ വക്കില്‍ എത്തിയിട്ടുണ്ടാവും. സ്കൂള്‍ വിട്ടു നേരത്തെ എത്യ ഒരു ദിവസം ഞാന്‍ മറക്കില്ല.വീട്ടില്‍ ആരുമില്ല.താക്കോലും ഇല്ല.അങ്ങനെ പറമ്പില്‍ ചുറ്റി നടന്ന ഞാന്‍ ചെന്ന് പെട്ടത് രണ്ടു ഭീകരന്‍ തെരുവ് നായ്ക്കളുടെ മുന്നില്‍..എന്ത് ചെയ്യണം..ഓടണോ?? അനങ്ങിയാല്‍ പട്ടികള്‍ കടിക്കും എന്നുറപ്പ്!!വേറെ ഒന്നും ചെയ്യാനില്ല..ഞാന്‍ സകല ദൈവങ്ങളെയും ഓര്‍ത്ത് ഒറ്റ വിളി. ഇക്രൂ.....!!!!!ഹിഹി!!! പിന്നെ കണ്ട കാഴ്ച ഒരിക്കലും എനിക്ക് മറക്കാന്‍ പറ്റില്ല..അങ്ങനെ ഒരു സീന്‍ ഹിന്ദി സിനിമയില്‍ പോലും കാണില്ല..ഒരു വളവു തിരിഞ്ഞു നായകനെ പോലെ ഓടി വരുന്ന ഇക്രു.അവന്റെ മുഖത്തെ ക്രൌര്യം കണ്ട ഞാന്‍ പേടിച് പോയി. കടിക്കാന്‍ വന്ന പട്ടികള്‍ വാലും ചുരുട്ടി ഓടി. അവന്‍ ഒരു മനുഷ്യനായിരുന്നേല്‍ ഉറപ്പായും അവനെ ഞാന്‍ പ്രേമിച്ചു പോയേനെ.. ചില വാക്കുകള്‍ അവനു നന്നായി അറിയാം. അടുക്കള, അമ്മ,കുളി, പൂട്ടാം, തുടല്‍ അങ്ങനെ അങ്ങനെ."അടുക്കളഭാഗത് ചെല്ലെട..അമ്മ നിന്നെ വിളിക്കുന്നു" എന്ന് പറഞ്ഞാല്‍ അമ്മ വാതില്‍ തുറക്കുമ്പോ അവന്‍ അവിടെ കാണും.വഴക്ക് പറയുമ്പോ മുഖത് നോക്കാതെ ഒരു ഇരുപ്പുണ്ട്.രാത്രി ചേറില്‍ ഒക്കെ പോയി മറിഞ്ഞ് രാവിലെ ഗേറ്റിന്റെ മുന്‍പില്‍ ഇരിക്കും. വിളിച്ച നല്ല വഴക്ക് കൊടുത്ത് തുടങ്ങുമ്പോഴേക്കും അവന്റെ ഇരിപ്പ് കണ്ട ഞാന്‍ ചിരിച്ചു പോകും. ആ തക്കത്തിന് അവന്‍ എസ്കേപ് ആവും.കുളിപ്പിക്കുന്നത് വല്യമ്മ ആയിരുന്നു.തുടല്‍ എടുക്ക് എന്ന് പറയുന്ന കേള്‍ക്കുമ്പോഴേ അവന്‍ ഓടും.വല്യമ്മ എന്നെ വിളിക്കും.ഓടിച്ചിട്ട് പിടിച്ച കുളിപ്പിക്കാന്‍. പിന്നെ ഞങ്ങളും സൂത്രം പഠിച്ചു.തുടല്‍, ചെയിന്‍, പൂട്ടാം, കുളി, ഇക്രു, ഈ വാക്കുകള്‍ ഒന്നും പറയില്ല. മിണ്ടാതെ ഇങ്ങു പിടിക്കും. തലേക്കുടി വെള്ളം ഒഴിക്കുമ്പോ അവന്റെ ഒരു നില്പുണ്ട്.ഇനിയൊന്നും സംഭവിക്കാന്‍ ബാക്കി ഇല്ല എന്ന പോലെ. എല്ലാ നല്ല കാര്യങ്ങള്‍ക്കും ഒരു അവസാനമുണ്ട്. ഞങ്ങളെ എല്ലാവരെയും ഒരുപാട് കരയിച്ചാണ് അവന്‍ യാത്രയായത്. ഒരിക്കലും തിരിച്ചു വരാതെ..രക്ഷിക്കാന്‍ നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമാക്കി.. എപ്പോഴാണ് ഇനിയും അവന്‍ എന്റെ ജീവിതത്തിലേക്ക് തിരിച്ചു വരുന്നത് എന്നറിയില്ല.ചിലപ്പോ എന്റെ കുഞ്ഞുങ്ങളോടൊപ്പം കളിയ്ക്കാന്‍, അവര്‍ക്കൊപ്പം വളര്‍ന്നു വലുതാവാന്‍, അവര്‍ക്ക് സംരക്ഷകനായി, ബന്ധങ്ങള്‍ക്കും മനുഷ്യര്‍ക്കും അപ്പുറമുള്ള സ്നേഹത്തിന്റെ ഭാഷ അവരെയും പഠിപ്പിക്കാന്‍ അവന്‍ വരുമായിരിക്കും. എനിക്ക് തീര്‍ച്ചയാണ്!!!

Tuesday 4 March 2014

ഈക്രു കഥകള്‍

അവനെ ആദ്യമായ് കണ്ടത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഒരു സന്ധ്യക്കായിരുന്നു.
സുന്ദരന്‍!!!ചെമ്പന്‍ കണ്ണുകളും, പഞ്ഞികെട്ടു പോലെ ഉള്ള രോമാകുപ്പായവും സര്‍വോപരി വാലിന്റെ തുമ്പത്തെ വെള്ള പൊട്ടും എന്നെ ഹടാല്‍ ആകര്‍ഷിച്ചു. വല്യച്ഛന്റെ കയ്യിലിരുന്ന്‍ വിടര്‍ന്ന കണ്ണുകളോടെ സാകൂതം അവനെന്നെ നോക്കി!! അന്നെനിക്ക് മൂന്ന് വയസ്സുണ്ടാവും. അവനു പേരിടാന്‍ ഉള്ള ദൌത്യം അമ്മ എന്നെ ഏല്പിച്ചു. ഞാന്‍ അവനെ വിളിച്ചു "ഈക്രു......!!!!"

ലോകത്ത് ഏതെങ്കിലും പട്ടികുഞ്ഞിനു അങ്ങനെ ഒരു പേരുണ്ടാവുമോ എന്നെനിക്കറിയില്ല. ആദ്യമായി എനിക്ക് കിട്ടിയ ഓമനമൃഗം!!അവനെ ചുറ്റിപറ്റി ആയി എന്റെ ദിനങ്ങള്‍. സ്റ്റോര്‍ മുറിയിലെ ഒരു ചൂരല്കൊട്ടയായിരുന്നു അവന്റെ കൂട്. രാത്രിയില്‍ അമ്മ അവനെ അതിലാക്കി തിരിയുമ്പോഴെക്കും അവന്‍ എന്റെ കട്ടിലില്‍ ഉണ്ടാവും. അവനെ എന്റെ കൂടെ കട്ടിലില്‍ കിടത്താന്‍ വേണ്ടി ഞാന്‍ വാശി പിടിച്ചു കരഞ്ഞു.

പാത്രത്തില്‍ പാലൊഴിച്ച് വച്ച് വിളിച്ചാല്‍ ഓടിയെത്തും. പിന്നെ ആകെ ഒരു വെപ്രാളം ആണ്. ഗള്‍പ് ഗള്‍പ് എന്ന് കുടിച്ച് കുടിച്ച് അറിയാതെ പിന്കാല്‍ പൊക്കി പോകും. ദാ കിടക്കുന്നു മൂക്കും കുത്തി പാല്‍ പാത്രത്തില്‍!!!!പതുക്കെ നമ്മളെ ഒളികണ്ണിട്ട് നോക്കും. എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ പാലുകുടി തുടരും.

എന്നേക്കാള്‍ വേഗം അവന്‍ വളര്‍ന്നു. അവന്റെ കൂട് ഞങളുടെ വീടിനോട് ചേര്‍ന്ന് തന്നെ ആയിരുന്നു. ജന്നലിലുടെ നോക്കിയാല്‍ അവനു വീടിനകം കാണം. എനിക്ക് കഴിക്കാന്‍ അമ്മ എന്ത് തന്നാലും ഒരു പങ്ക് ജന്നലിലുടെ അവനും കിട്ടും.അങ്ങനെയിരിക്കെ ഒരു ദിവസം എന്തോ കുസൃതി കാട്ടിയതിനു അച്ഛന്‍ എന്നെ തല്ലാന്‍ പിടിച്ചു. അവന്റെ ജന്നലിനരികെ നില്‍ക്കുവാരുന്നു ഞങ്ങള്‍. ഉറക്കെ കരഞ്ഞത് മാത്രം എനിക്കോര്‍മയുണ്ട്. പിന്നെ കാണുന്നത് അവന്‍ പല്ലിളിച്ചു കുരര്ച്ചു കൊണ്ട് അച്ഛന്റെ നേര്‍ക്ക് ചാടുന്നതാണ്. അങ്ങനെ അന്ന് ഞാന്‍ അടി കിട്ടാതെ രക്ഷപെട്ടു.പിന്നെ ഒരിക്കലും അവിടെ വച്ച് എനിക്ക് അടി കിട്ടിയിട്ടില്ല.

അച്ഛന്‍ വഴക്ക്‌ പറഞ്ഞാ പിറ്റേന്ന് അവന്‍ കൂട്ടില്‍ കയറില്ല. പാവം അച്ഛന്‍..തുടലും കൊണ്ട് അവന്‍റെ പിന്നാലെ നടക്കും.പിന്നെ എങ്ങനീലും പിടിച്ചു പൂട്ടും. ഒരിക്കല്‍ അടി കിട്ടിയ ദേഷ്യത്തില്‍ അവന്‍ വാട്ടര്‍ ടാങ്കിനു മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. ആ വീട്ടിലെ സര്‍വ മനുഷ്യരും വന്നു മാപ്പ് അപേക്ഷിച്ച് അവസാനം അവനെ നിലത്തിറക്കി.

വര്‍ഷങ്ങള്‍ കടന്നു പോയി. വയസാവുന്തോറും അവന്‍ പൂട്ടാന്‍ വിളിച്ചാല്‍ വരാതെയായി. വയസായില്ലേ..അവന്റെ ഇഷ്ടത്തിന് ആയിക്കോട്ടെ എന്ന് ഞങ്ങളും വിചാരിച്ചു. ഒരു ദിവസം രാത്രി പോയ അവന്‍ തിരിച്ചു വന്നില്ല. അവന്റെ പേരു വിളിച്ച് എല്ലായിടത്തും നടന്നു.അവന്‍ വന്നില്ല. രാത്രി ആരും കാണാതെ ഞാന്‍ കുറെ കരഞ്ഞു. കുറച് ദിവസങ്ങള്‍ കഴിഞ്ഞ് എന്റെ ചോദ്യങ്ങള്‍ സഹിക്കാതെ അമ്മ പറഞ്ഞു.." അവന്‍ ഇനി വരില്ല..അവന്‍ പോയി." ഒരു കരച്ചില്‍ പ്രതീക്ഷിച്ചു നിന്ന അമ്മയെ നോക്കി പ്രത്യേകിച്ച് ഒരു വികാരവും ഇല്ലാതെ ഞാന്‍ നിന്നു. "പോവാനോ??? എങ്ങോട്ട്??" ഞാനത് വിശ്വസിച്ചില്ല. ഞാന്‍ വിളിക്കുമ്പോ വാലിന്റെ തുമ്പത്തെ വെളുത്ത പൊട്ടു കുലുക്കി അവന്‍ എവിടുന്നേലും ഓടി വരും. ഞാന്‍ കാത്തിരുന്നു....


ഞാന്‍ പത്താംക്ലാസ്സില്‍ പഠിക്കുമ്പോ ആണ് കുട്ടായി അണ്ണന്‍ ഒരു രാജപാളയം പട്ടിയെ വാങ്ങി കൊണ്ടുവരുന്നത്. ഏതാണ്ട് രണ്ടു വയസോളം കാണും. വല്യ ഒരു പട്ടി!!! സ്കോബീടുവിന്റെ ഒരു ച്ഛായ!!! ഇഷ്ടമുള്ള പേരു വിളിച്ചോ എന്ന് അണ്ണന്‍ പറഞ്ഞു. ഞാന്‍ അവനെ വിളിച്ചു " ഈക്രു......"

തല്‍ക്കാലം കഥ അവിടെ നില്‍ക്കട്ടെ..ബാക്കി നാളെ പറയാം....

Monday 3 March 2014

കുസൃതികളുടെ മാമ്പഴക്കാലം: മദ്ധ്യവേനല്‍ അവധിക്കാലം

അവസാനത്തെ പരീക്ഷയും കഴിഞ്ഞ് ഒരു വരവുണ്ട്..എങ്ങനെ എഴുതി എക്സാം എന്ന അമ്മയുടെ ചോദ്യം മൈന്‍ഡ് ചെയ്യാതെ ബാഗും പുസ്തകങ്ങളും എല്ലാം മുറിയില്‍ തള്ളി ഒറ്റ ഓട്ടമാണ്. പറമ്പില്‍ സര്‍വ്വേ അഥവാ " അയ്യം നിരങ്ങല്‍" നടത്തിയിട്ട്കുറെ നാളായിരിക്കും. ആദ്യം നോക്കുക എറിഞ്ഞിടാന്‍ പാകത്തിന് വല്ല മാങ്ങയും ഉണ്ടോ എന്നായിരിക്കും. പക്ഷെ എറിയില്ല. താഴെ കിടക്കുന്നതൊക്കെ പെറുക്കി തിന്നും. മാവില്‍  ഉള്ളതിന് വേറെയും അവകാശികള്‍ ഉണ്ട്. ബാക്കി രണ്ടു കുട്ടിച്ചാത്തന്മാര്‍ ഉടനെ തന്നെ ഹാജരാവും.

പരീക്ഷ തീരുമ്പോ തന്നെ വാണി ചേച്ചി അവിടെ യുദ്ധം തുടങ്ങിട്ടുണ്ടാവും. തറവാട്ടിലേക്ക് വരാന്‍. പൊടി പിന്നെ നിശബ്ദനാണ്.പൊടിയെ വിട്ടു കിട്ടാന്‍ ഞങ്ങള്‍ വാദിചോളും എന്ന് പുള്ളിക്ക്‌ നന്നായി അറിയാം. ദുഷ്ടന്‍!!!

പൊടിമോന്‍ അണ്ണനും വാണി ചേച്ചിയും!!! ഇവര്‍ രണ്ടും എന്റെ അച്ഛന്റെ സഹോദരിമാരുടെ അരുമ സന്താനങ്ങളാണ്. ഞാന്‍ ആണ് ഇക്കുട്ടത്തില്‍ ചെറുത്. അതിന്റെ ഗര്‍വ് രണ്ടിനും ഉണ്ട്. ഹ്ഉമം!!!!

ഞങ്ങള്‍ എന്നാണ് സുഹൃത്തുക്കള്‍ ആയത് എന്ന് ഓര്‍മ പോലും ഇല്ല. എല്ലാ അവധിക്കാലവും ഞങ്ങള്‍ ഒരുമിച്ചാവും. ഞങ്ങളുടെ കുട്ടിക്കാലത്തെ ഓര്‍മ്മകള്‍ എല്ലാം തന്നെ വലിയവീട്ടിലെ ഭക്ഷ്യയോഗ്യമായ മരങ്ങളുടെ ചോട്ടിലായിരുന്നു. മുറ്റത്തെ ചെറി മരം, പറമ്പിലെ മൂന്നോ നാലോ മാവുകള്‍, തൊഴുത്തിന്റെ പിന്നിലെ മുത്തച്ഛന്‍ പുളി, വിറകു പുരയുടെ അടുത്തുള്ള പേര..ഇവരൊക്കെ ഞങ്ങളുടെ ബാല്യത്തിന്റെ സാക്ഷികളായി..

പച്ചമാങ്ങാ തീറ്റി തന്നെ ആയിരുന്നു പ്രധാന പണി. അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. ഒരുപാട് പ്രയത്നം വേണം. അമ്മാമ്മ പഴുപ്പിച്ചു മക്കള്‍ക് വീതിച്ച് കൊടുക്കാന്‍ നിര്‍ത്തിയിരിക്കുന്ന മാങ്ങകളാണ് ലക്‌ഷ്യം. അപ്പൊ പിന്നെ റിസ്കിനെ പറ്റി പറയേണ്ടല്ലോ.

രണ്ടാമത്തെ പ്രശ്നം അമ്മുവാരുന്നു. എന്റെ കുഞ്ഞനിയത്തി. ഞങ്ങള്‍ അവളെ ടീമില്‍ എടുത്തിട്ടില്ലെങ്കിലും അവള്‍ കൂടെ വരും എവിടെ പോയാലും.
എവിടേലും തട്ടി വീണാല്‍ ഞങ്ങള്‍ക്ക് വഴക്കും കിട്ടും. അങ്ങനെ ഞങ്ങടെ പ്ലാനുകള്‍ എല്ലാം അവള്‍ പൊളിച്ചു കൊണ്ടിരിക്കുന്ന സമയം. അവള്‍ കാണാതെ എങ്ങനെ മുങ്ങാം എന്നതാരുന്നു അന്നത്തെ പ്രധാന കാര്യം.

പൊടിയും വാണിയും വീട്ടില്‍ എത്തി കുറച്ചു ദിവസത്തേക്ക് ആരും ഒന്നും പറയില്ല. പിള്ളേരു തിന്നോട്ടെ എന്ന് കരുതും. നമ്മളുണ്ടോ നിര്ത്തുന്നു!! കണ്ണിമാങ്ങാ വരെ ആക്രമിക്കും. അമ്മാമ്മ വയലന്റ് ആവും. മൂന്നിനെയും മൂന്നിടത്ത്‌ ആക്കും.

മാങ്ങ എറിഞ്ഞ വീഴ്ത്തുന്നത് പൊടിയാണ്. വാണി ചേച്ചി വീതിക്കും.
 ഇനിയാണ് അടുത്ത പ്രശ്നം. ഉപ്പെടുക്കാന്‍ ആര് പോകും???!!! രണ്ടു പേരും ഒരുമിച്ച് എന്നെ നോക്കും..അതെ!! ആ ബലിയാട് ഞാന്‍ തന്നെ!!!
അടുക്കളയില്‍ ചെന്നാല്‍ അമ്മയുടെ ചീത്ത ഉറപ്പാണ്‌. വലിയമ്മ ആദ്യമൊക്കെ ഉപ്പു തരും. രണ്ടു ദിവസം കഴിയുമ്പോ അതും നില്‍ക്കും. പിന്നെ ഒറ്റ വഴിയെ ഉള്ളു...മോഷണം!!!!! ഉപ്പു മാത്രമല്ല പുളി, അച്ചാര്‍, ഇത്യാദി സാധനങ്ങള്‍ എല്ലാം ഇരുട്ടുമുറിയില്‍ കയറി മോഷ്ടിക്കുന്നത് ഞാനായിരുന്നു.
(വലിയമ്മയ്ക്ക് ഫേസ്ബുക്ക്‌ അക്കൗണ്ട്‌ ഇല്ലാത്തതു ഭാഗ്യം!!!)

ഇത് എഴുതുമ്പോ എന്റെ ഏറ്റവും വല്യ സന്തോഷം വലിയവീട്ടില്‍ ഇപ്പോഴും എറിഞ്ഞു വീഴ്ത്താന്‍ മാങ്ങകളും അത് ഉപ്പും കൂട്ടി തിന്നാന്‍ അടുത്ത തലമുറയിലെ വീരന്മാരും ഉണ്ടെന്നതാണ്. അത് അങ്ങനെ തന്നെ ആയിരിക്കട്ടെ!!!!   

വലിയവീട്ടിലെ അമ്മ: ഞങ്ങളുടെ അമ്മാമ്മ

മാര്‍ച്ച്‌ മാസം...പരീക്ഷ തീരാന്‍ വേണ്ടി കാത്തിരിക്കുന്ന സമയം..ഞാന്‍ മാത്രമല്ല..വേറെ രണ്ടു പേരു കൂടിയുണ്ട്..പൊടിയും വാണി ചേച്ചിയും. കാര്യങ്ങള്‍ ഒരുപാടുണ്ട്..വല്യ അവധി ആയാലേ അമ്മാമ്മ ചാടിയില്‍ ഉപ്പിലിട്ടിരിക്കുന്ന നാട്ടു മാങ്ങ തിന്നാന്‍ കിട്ടു. അത് കൂടാതെ പറമ്പിലെ സകല മാവുകളിലെയും പച്ച മാങ്ങയും. മൂന്നിനെയും കൂടി വീട്ടുകാര്‍ ഒരുമിച്ച് കൂടുതല്‍ ദിവസം നിര്‍ത്തുന്നതുംമദ്ധ്യവേനല്‍ അവധിക്കു തന്നെ. കാരണം വേറെ ഒന്നുമല്ല..കയ്യിലിരുപ്പ് തന്നെ!!

പ്ലാനുകള്‍ ഒരുപാട് കാണും. അച്ഛന്‍ നേരത്തെ വാഗ്ദാനം തന്ന യാത്രകള്‍..കളിവീട്ടുണ്ടാക്കല്‍..പാട്ട് പഠിത്തം..അങ്ങനെയങ്ങനെ...എങ്കിലും ഞങ്ങളെ കൂടുതല്‍ സമയം സഹിക്കാന്‍ കരുണ കാണിച്ചിരുന്നത് അമ്മാമ്മ തന്നെ ആയിരുന്നു. കുസ്രുതി കാട്ടിയാല്‍ നല്ല വഴക്ക് തരുമാരുന്നെകിലും അമ്മാമ്മക്ക് ഞങ്ങളെ വല്യ ഇഷ്ടാരുന്നു. രാത്രി ഉറങ്ങുന്നതിനിടയില്‍ ക്യ്നീട്ടി എല്ലാരും അടുത്തുണ്ടോ എന്ന് നോക്കും അമ്മാമ്മ.

പകലൊക്കെ ഊന്നുവടിയും കൊണ്ട് പറമ്പിലൊക്കെ നടക്കും. പിറകെ ഞാനും. കാടു കയറിയ്തൊക്കെ വൃത്തിയാക്കും..വീണു കിടക്കുന്ന മടലും തേങ്ങയും ഒക്കെ പെറുക്കി കൂട്ടും. കാവും ആല്‍ത്തറയും പേരു അറിയാവുന്നതും അല്ലാത്തതുമായ വന്മരങ്ങളും ചെടികളും ഒക്കെയുള്ള ആ പറമ്പില്‍ അമ്മാമ്മ അറിയാതെ ഒരു പുല്‍ക്കൊടി പോലും മുളയ്ക്കില്ല.

സ്വതവേ സ്വപ്നജീവിയായ ഞാന്‍ ഉച്ചയ്ക്കും സന്ധ്യയ്ക്കും ഒക്കെ പറമ്പില്‍ ചുറ്റിതിരിയുമ്പോ അമ്മാമ്മ പറയും "നേരമല്ലാത്ത നേരത്ത് അയ്യം നിരങ്ങല്ലേ പെണ്ണെ..". ഈ സമയത്താ അത്രേ ദേവന്മാരും യക്ഷകിന്നരഗന്ധര്‍വന്മാരും ഒക്കെ സഞ്ചരിക്കുന്നത്.. അതും ഞങ്ങളുടെ പറമ്പില്‍ കൂടി..!!! പിന്നെ എന്റെ കറക്കം ഇവരെ ഒന്നും കാണാന്‍ വേണ്ടി ആയി. അമ്മാമ്മ പറഞ്ഞാ എനിക്ക് വിശ്വാസം ആരുന്നു.

വിശ്വാസത്തിന്റെ കാര്യം പറഞ്ഞപ്പോഴാ...ആല്‍മരത്തില്‍ ഒരു പ്രത്യേക സ്ഥലം ഉണ്ട്.ഒരു മുനംബ്..എന്നും വിളക്ക് കൊളുത്തുമ്പോ അതില്‍ തൊട്ടു പ്രാര്‍ത്ഥിക്കും അമ്മാമ്മ. അത് പരബ്രഹ്മം ആണത്രേ..ഞാനും അങ്ങനെ തന്നെ വിശ്വസിച്ചു.. അതുപോലെ വീട്ടില്‍ ആരും ഇല്ലാത്തപ്പോ പൂജാമുറിയുടെ പുറത്ത് എന്നും കാവല് കിടന്നിരുന്ന ഒരു തടിയന്‍ ചേര സര്‍പ്പരാജാവിന്റെ പ്രതിരൂപം ആയിരുന്നു!!!. ആരും അതിനെ ഒന്നും ചെയ്തില്ല. ഞങ്ങള്‍ കുട്ടികള്‍ സ്കൂള്‍ വിട്ടു വരുമ്പോ അത് "എന്റെ ഡ്യൂട്ടി കഴിഞ്ഞു "എന്ന മട്ടില്‍ നമ്മളെ മൈന്‍ഡ് പോലും ചെയ്യാതെ ഒരു പോക്കുണ്ട്. അത് പൊക്കോട്ടെ പാവം എന്ന് പറയും അമ്മാമ്മ.

കുടുംബം എന്നത് മനുഷ്യനും അവന്റെ മക്കളും മാത്രമല്ല പ്രകൃതി കൂടി ആണെന്ന് പറയാതെ എന്നെ പഠിപ്പിക്കുക ആരുന്നു കാണും അമ്മാമ്മ. ആല്‍മരത്തിലെ കിളികളോടും, പേരമരതോടും, മുറ്റത്തെ ചെറി മരത്തോടും ഒക്കെ കൂട്ട് കൂടിയുള്ള ഒരു കുട്ടിക്കാലം കിട്ടിയത് അമ്മാമ്മ കാരണം ആയിരിക്കും.ഉറക്കത്തില്‍ എന്നെ തേടി വരുന്ന ആ തലോടല്‍ നഷ്ടമായപ്പോഴാണ് ആ സ്നേഹത്തിന്റെ വില മനസിലായത്...

പറഞ്ഞ വന്നത് പൊടിയെയും വാണി ചേച്ചിയേയും പറ്റിയാണ്. അവരുടെ ഭാഗ്യം കൊണ്ട് ഇടക്ക് അമ്മാമ്മയെ ഓര്‍മ വന്നു. അത്കൊണ്ട് ആ കഥകള്‍ തല്ക്കാലം അങ്ങനെ നിക്കട്ടെ..രണ്ടു പേരും ഒന്ന് കരുതി ഇരുന്നോളു!!!!നമ്മുടെ കുട്ടി കഥകളുമായി ഞാന്‍ വീണ്ടും വരും..ജാഗ്രതെ!!!!